Sunday, October 5, 2008

അല്ല് ഉമ്മ

കാദറിന് നാട്ടില് ബീഡി തെറുപ്പായിരുന്നു. കാലത്തുമുതല്‍ വൈകുന്നേരം വരെ ഇരുന്നാലും കാദറിനും ഉമ്മാക്കും പള്ള നിറയ്കാനുള്ള വക കിട്ടുയിരുന്നില്ല. എങ്കിലും കളിക്കൂട്ടുകാരിയും കാമുകിയുമായ സിമിക്ക് ആവശ്യമുള്ള സുറുമയും മൈലാഞ്ചിയുമെല്ലാം മുറയ്ക്ക് വാങ്ങിക്കൊടുത്തു.

അയലത്തുള്ള ബീരാന്‍ ബാംഗ്ലൂരില് ബേക്കറി തുടങ്ങിയപ്പോ കാദറിനെയും ജോലിക്ക് വിളിച്ചു.

“ഞമ്മള്‍ പോയി കൊറേ കായ്ണ്ടാക്കി ബെരാം. അത് വരെ യ്യ് ന്നെ കാത്തിരിക്കുലേ”

“കാദ്രക്കാക്ക് ന്നെ ബിശ്വാസല്യേ” സിമിയുടെ കണ്ണുകള്‍ നിറഞ്ഞു.

വിരഹ വേദനകളെ കടിച്ചമര്‍ത്തി കാദര്‍ ബാംഗ്ലൂരിലേക്ക് തിരിച്ചു.

ആദ്യമായിട്ട് വീട്ടില്‍ നിന്ന് മാറി നില്‍ക്കണ ബേജാറില്‍ ആദ്യമെല്ലാം എല്ലാ ദിവസവും ഉമ്മാക്ക് ഫോണ്‍ ചെയ്തു. സിമിയുടെ ബാപ്പ (ഹറാമ്പറന്നോന്‍ എന്ന് കാദര്‍) വീട്ടിലുണ്ടാകാത്ത ഒരു ദിവസം പോലും ഇല്ലാത്തതിനാല്‍ അവിടേയ്ക്ക് വിളിക്കാന്‍ തുനിഞ്ഞില്ല.

ഫോണ്‍വിളികള്‍ കാലക്രമേണ രണ്ടു ദിവസത്തിലൊരിക്കല്‍, മൂന്നു ദിവസത്തിലൊരിക്കല്‍, ആഴ്ച്ചയിലൊരിക്കല്‍, പിന്നെ വല്ലപ്പോഴും എന്ന മട്ടായി.

അങ്ങനെയിരിക്കെയാണ് ബാംഗ്ലൂരില്‍ ബോംബ് പൊട്ടുന്നത്. ഉമ്മ ബേജാറാകേണ്ട എന്നു കരുതി കാദര്‍ അടുത്തുള്ള ടെലഫോണ്‍ ബൂത്തിലേക്ക് ഓടി.

നമ്പര്‍ ഡയല്‍ ചെയ്തു. ബീരാന്റെ ബീഡര് സോഫിയാണ് ഫോണ്‍ എടുത്തത്

“അലോ.. ദ് കാദ്രാ ബാംഗ്ലൂര്‍ന്ന് ഉമ്മാനെ ഒന്നു വിളിക്കോ സോഫീത്താ”

“ഒന്നു ഹോള്‍ഡ് ചെയ്യ് കാദ്രേ ഇപ്പം വിളിക്കാം” സോഫി പറഞ്ഞു.

കാദര്‍ ബില്ലിങ്ങ് മെഷീനില്‍ നോക്കി അക്ഷമനായി.

“അലോ ...കാദ്രേ” ഉമ്മായുടെ ശബ്ദം

“ഉമ്മാ..”

“അവിടെ എന്താണ്ടൊക്കെ എടങ്ങേറാണെന്നു സോഫീ പറഞ്ഞു. നീ സൂക്ശിക്കണം. പൊറത്തിറങ്ങണ്ടാട്ടാ”

“അല്ല ഉമ്മാ അത് പിന്നെ ജോലിയാകുമ്പോള്‍ പൊറത്തൊക്കെ പോകേണ്ടിവരും. പൊരയ്ക്കകത്ത് കുത്തീര്‍ന്നാ എങ്ങനാ കായ്ണ്ടാക്കാ”

“ജ്ജ് അറിഞ്ഞാ.. സിമീടെ നിക്കാഹ് ഒറപ്പിച്ച്”

“ങേ ...സിമീ‍.. അല്ല ഉമ്മാ..സത്യമാണോ....എനിക്ക്” ഗദ്ഗദം മൂലം വാക്കുകള്‍ മുറിഞ്ഞു. ഒരു നിമിഷത്തേക്ക് പഴയ പലതും ഓര്‍ത്തുപോയി.


ടക് ...ടക്... ചില്ലു വാതിലിന്‍മേലുള്ള തട്ട് കേട്ട് തിരിഞ്ഞു നോക്കുമ്പോള്‍ ആയുധധാരികളായ നിരവധി പോലീസുകാര്‍ . വാതില്‍ തുറന്നതും പോലീസുകാര്‍ ചാടിവീണ് കാദറിനെ ബന്ധനസ്ഥനാക്കി. പിസ്റ്റള്‍ കഴുത്തില്‍ അമര്‍ത്തിപ്പിടിച്ച് ഒരു പോലീസുകാരന്‍ ആക്രോശിച്ചു

“ങ്ഹും നീയപ്പോ അല്‍-ഉമ്മയില്‍ പെട്ടതാണല്ലേ. നിനക്ക് “സിമി”യുമായും ബന്ധമുണ്ടല്ലേ”

Sunday, August 17, 2008

ഇക്കാ പഞ്ച് ഓഫര്‍

“കാദ്രക്കാ.. കാദ്രക്കാ.. “

“അള്ളാ ഇതേതു പഹയനാ ബെളുപ്പിനെ കിടന്നു തൊള്ളതൊറക്കണെ ”

“കാദ്രക്കാ..ഇതു ഞമ്മളാ സുബൈര്‍”

“ഹാ ജ്ജാണാ”

“കാദ്രക്കാ...ഞമ്മക്ക് ഒരു ഡൌട്ട്”

“ജ്ജ് പറയ്”

“ഈ ഇക്കാ പഞ്ച് ഓഫര്‍ എന്നാല്‍ എന്താ”

“ഹാ... ഇക്കാന്നു ബെച്ചാ ഞമ്മള്‍, പഞ്ച്ന്നു ബെച്ചാ ഇടി... അപ്പോ ഞമ്മളെ ഇടിക്കാനുള്ള ഓഫര്‍.. ജ്ജ് കൊട്ടേഷന്‍ ടീമിലേ ആളേല്ലേന്ന്..”

“അല്ല കാദ്രക്കാ...ഇതു കണ്ടാ”




“ന്റെ ബദരീങ്ങളെ ഞമ്മള് ഈ ഹിമാറിനെ എന്താ ചെയ്യ? ഇത് ഇക്കാ പഞ്ച് ഓഫര്‍ എന്നല്ല ഏക്ക്-കാ പാഞ്ച് ഓഫര്‍ എന്നാണ്. ഒന്നെടുത്താല്‍ അഞ്ച് ഫ്രീ എന്നു”

Thursday, July 31, 2008

രഹസ്യകോഡില്‍ കൊടകരയും

“കാദ്രക്കാ ങ്ങ്‌ള് അറിഞ്ഞാ”

“എന്താടാ പഹയാ കാര്യം... നീ ബെല്ലാണ്ട് കെതയ്ക്കണ്..കൊറച്ച് നേരം അബടെ കുത്തിരിക്കീന്‍“

“രഹസ്യകോഡ് കണ്ടുപിടിച്ചേക്കണ്”

“എന്തിന്റെ”

“ഭീകരരുടെ.. ബാക്ക്‌ന്നാ കോഡ് ബി എ സി ക്കെ. അതിലെന്നെ ബി ബാംഗ്ലൂരിനും എ അഹമ്മദാബാദും ആണെന്നാ പറയണത്“

“അപ്പോ സിയും ക്കെയും എന്താടാ പഹയാ”

“ന്‌ക്ക് ബെല്യ നിശ്ചയല്യാ കാദ്രക്കാ”

“ന്റെ ബദരീങ്ങളേ ഇനീപ്പോ സി ചാലക്കുടീം ക്കെ കൊടകരേം ആണാ. കൊടകരേം ചാലക്കുടീം ഒക്കെ ഫെയ്മസായിപ്പോയില്ലേന്ന്, ബ്ലോഗുകള്‍ മൂലം. അള്ളാ കാത്തോളണേ ”

Saturday, July 12, 2008

200 പവനും കാറും


ഒരു ബുള്ള് ചായ ആക്രിക്കടക്കാരന്‍ തോമാച്ചന്റെ മുന്നില്‍ കുത്തി നിര്‍ത്തി തിരിയുമ്പോഴാണ് ഓത്തുംകഴിഞ്ഞ് ഓടിച്ചാടി വരണ പാത്തൂനെ കാദ്രക്ക കണ്ടത്.

"ട്യേ പാത്തുട്ടീ നെനക്കെന്താ ഇത്ര സന്തോഷം. ഉസ്താദിന്റെ കൈയ്യീന്ന് ഇന്ന് തല്ലൊന്നും കിട്ടീലേ?”

സൂറിത്താന്റെ കല്യാണല്ലേ ബരണേ.. ഇങ്ങള് മറന്നാ”. മുഖത്തേക്ക് ഉതിര്‍ന്നു വീണ തട്ടം നേരെയാക്കി കൊണ്ട് പാത്തുട്ടീ പറഞ്ഞു.

മറന്നിട്ടൊന്നുമല്ല ...നെന്റെ സന്തോഷം കണ്ടാ കല്യാണം നെനക്കാന്നു തോന്നൂലോ

ഒന്നു പോ ഇക്കാ...ഇജ്ജ് ബെറ്തേ..” അവള്‍ക്ക് വല്ലാതെ നാണം വന്നു

ഇന്നാടി ഇത് പിടിച്ചോകടലാസില്‍ പൊതിഞ്ഞ പരിപ്പുവട അവള്‍ക്കുനേരെ നീട്ടി.

ന്ക്ക് വേണ്ട കാദ്ര്ക്കാ..കൈയ്യ് മുയ്ക്കേ എണ്ണ്യാവുംപൊതി കൈയ്യില്‍ മുറുക്കേ പിടിച്ചോണ്ട് അവള്‍ പറഞ്ഞു.

പെരെല് അന്റെ വാപ്പ ഉണ്ടെങ്കീ‍ ഇങ്ങട് വരാന്‍ പറ. മറക്കരുത്ട്ടാ

പറയിണ്ട് ന്നെ കൊന്നാലും ഞാന്‍ മറക്കൂലാ

00000000

അസ്സലാമുഅലൈക്കും

അലൈക്കുമുസ്സലാം

എന്താ കാര്യം കാദ്രക്കാ

അല്ലാ സൂറാന്റെ കല്യാണല്ലേ. ഒത്തിരി ചെലവില്ലേന്ന്..ദേ ഇത് പത്തായിരും റുപ്പ്യേണ്ട്. ന്റെ കയ്യില്‍ ഇത്രേള്ളൂ‍..“

ങ്ങ്ടെ ബെല്യ മനസ്സിന് പെരുത്ത് നന്ദീണ്ട്. പക്ഷേങ്കി ഇതോണ്ടൊന്നും ഒന്നും ആവില്യാ കാദ്ര്ക്കാ..വീട്ടുപറമ്പ് പണയത്തിലാ..അല്ലാണ്ട് മ്മടെ കയ്യീ എവ്ട്ന്നാ കാശ്?“

ഓള് കൊറെ പഠിച്ച കുട്ട്യല്ലേ. ജോലീംണ്ട്..പിന്നിങ്ങള്‍ക്കെന്താ എടങ്ങേറ്?”

അതെന്ന്യാ എടങ്ങേറായത്... ഓള്‍ക്കൊരു പിടിവാശി..ഓള്‍ടൊത്ത ജോലീള്ളോരെ കെട്ടൂന്ന്. ങ്ങ്‌ക്ക് അറിയാലോ ഞമ്മടെ എടേല് നല്ല ജോലീ‍ള്ളൊര് പെരുത്തില്ലാന്ന്. ഒള്ളോരെയെല്ലാം കൊത്തിക്കൊണ്ടോവാന്‍ ആള്‍ക്കാര്‍ ക്യു നില്‍ക്കാ. ജോലിക്കാരൊക്കെ എത്രയാ സ്ത്രീധനം ചോയിക്കണത്?. സ്ത്രീധന ന്നുള്ള എടങ്ങേറില്ലാതെ ഒരുത്തീനെ നമ്മടെ എടേന്ന് എറക്കിവിടാന്‍ കഴിയുന്ന് തോന്നണ്ടാ ഇങ്ങള്‍ക്ക്?”

ഇപ്പിള്ളോന്‍ എങ്ങനീണ്ട്

അവന് എര്‍ണാളത്താ ജോലീത്രേ, ടി സി എസ്സില് സോഫ്റ്റ്വെയര്‍ എജീനീരാ..ബല്യാ പുള്ള്യാ മോള്‍ക്ക് ഓനെ പെരുത്തിഷ്ടായി

ഓനെത്രാ ചോയിക്കണേ?”

“200 പവനും പിന്നെ കാറും വേണന്നാ പറഞ്ഞേ

അതിത്തിരി കൂടുതല്ലല്ലേന്ന്.. ഇങ്ങള് ഗള്‍ഫീക്കെടന്ന് വിയര്‍പ്പൊഴുക്കി ഉണ്ടാക്കീതൊക്കെ ഇതോടെ പോവില്ലേ? പാത്തൂട്ടി വളര്‍ന്നു വരാ..അത് ജ്ജ് മറക്കണ്ടാ

ഇല്ല കാദ്ര്ക്കാ അതിന്ന് ഒരു വഴി കണ്ടു പിടിച്ചിരിക്കണ്. ഓളെ പത്തു കഴിഞ്ഞാല്‍ പഠിപ്പിക്കണില്യാ. അതാവുമ്പോള്‍ ഓള്‍ക്കൊത്ത ഒരാളെ കണ്ടു പിടിക്കാന്‍ വല്യാ വിഷമൊണ്ടാവില്യാലോ..അധികം സ്ത്രീധനം ചോയീക്കേല്യ....ഏത്?